ഇടുക്കി: ശൈത്യം കഠിനമായതോടെ മൂന്നാറും പരിസരപ്രദേശങ്ങളും തണുത്തുറയുന്നു. വിവിധ ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കു താഴെയെത്തിയതോടെ വിനോദസഞ്ചാര മേഖലയും ഉണർവിലാണ്. മഞ്ഞുപാളികൾ പുതച്ച തേയിലത്തോട്ടങ്ങളും കഠിനമായ ശൈത്യവും മൂന്നാറിനെ മറ്റൊരു കാഷ്മീരാക്കി മാറ്റിയിരിക്കുകയാണ്.
മഞ്ഞുപുതച്ച മൂന്നാർ കാണാൻ ഒട്ടേറെ പേരാണ് ദിവസേനയെത്തുനത്.
കന്നിമല, നടയാർ, നല്ലതണ്ണി, മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നു പുലർച്ചെ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മറയൂർ, കാന്തല്ലൂർ മേഖലകളിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലയാറിൽ താപനില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു.
പുലർച്ചെയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ തേയിലത്തോട്ടങ്ങളും വാഹനങ്ങളുടെ മുകൾഭാഗവും മഞ്ഞുപാളികളാൽ മൂടിയിരിക്കുകയാണ്.
പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുതുള്ളികൾ ഐസ് കട്ടകളായി ഉറച്ചുകിടക്കുന്ന കാഴ്ചയാണ് മേഖലയിലുടനീളമുള്ളത്. കഠിനമായ മഞ്ഞുവീഴ്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പലേടങ്ങളിലും തേയിലച്ചെടികൾ മഞ്ഞുവീണ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ തണുപ്പ് മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ പ്രദേശം ആകെ തണുത്തുറഞ്ഞ നിലയിലായി. വരും ദിവസങ്ങളിലും തണുപ്പ് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.